അങ്കാറ: ലിബിയയിലെ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദ്ദാദ് അടക്കം എട്ടു പേർ തുർക്കിയിൽ വിമാനം തർന്നു മരിച്ചു. ലിബിയൻ സേനയിലെ നാല് ഉന്നത ഉദ്യോഗസ്ഥരും മൂന്നു വിമാനജീവക്കാരുമാണു മരിച്ച മറ്റുള്ളവർ.
ചൊവ്വാഴ്ച രാത്രി തുർക്കിയിലെ അങ്കാറയിൽനിന്നു ലിബിയയിലെ ട്രിപ്പോളിയിലേക്കു പുറപ്പെട്ട വിമാനം വൈകാതെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിന് ഇലക്ട്രിക്കൽ തകരാർ ഉണ്ടായെന്നും അടിയന്തരമായി നിലത്തിറക്കണമെന്നും പൈലറ്റ് അഭ്യർഥിച്ചിരുന്നതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇതിനു പിന്നാലെ വിമാനവുമായി ബന്ധം നഷ്ടമായി.
തുടർന്നുള്ള തെരച്ചിലിൽ അങ്കാറയ്ക്കു തെക്കുപടിഞ്ഞാറായി തകർന്നുകിടക്കുന്ന വിമാനം കണ്ടെത്തി. വിമാനത്തിലെ ബ്ലാക് ബോക്സുകൾ വീണ്ടെടുത്തിട്ടുണ്ട്.
ലിബിയയും തുർക്കിയുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണു ജനറൽ ഹദ്ദാദ് അങ്കാറയിലെത്തിയത്.
ജനറലിന്റെ മരണം രാജ്യത്തിനു വലിയ നഷ്ടമാണെന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന ലിബിയൻ സർക്കാരിന്റെ പ്രധാനമന്ത്രി അബ്ദുൾഹമീദ് ദിബെയ്ബാ പറഞ്ഞു. ഈ സർക്കാരിനെ എതിർക്കുന്ന ജനറൽ ഖലീഫ ഹഫ്തറിന്റെ ഭരണകൂടവും ഹദ്ദാദിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ഇരു ഭരണകൂടങ്ങളും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.